വായനക്കാര്‍

ജൂലൈ 23, 2014

ജിന്നുകള്‍ ഇറങ്ങുന്ന രാവ്

 
വ്യാഴാഴ്ച ഓഫീസില്‍ നിന്നിറങ്ങുമ്പോള്‍ മൊബൈല്‍ ചിലച്ചു , ഹൈദര്ക്കയാണ് .
"ആഫിസേ , ഞാനിന്ന് വൈകീട്ട് തോട്ടത്തില്‍ പോകുന്നുണ്ട് , നാളെ വെള്ളിയായ്ച്ചല്ലേ, അനക്ക് ഒയ് വല്ലേ , ഇജ്ജ് കൊറേ കാലായീലെ ന്റെ തോട്ടം കാണണം ന്ന് പറേണ് . ഞാന്‍ അന്റെ റൂമില്‍ വരാം ." അദ്ദേഹം ‍ ഫോണ്‍ വെച്ചു .
സത്യത്തില്‍ നാളത്തെ ഒഴിവ് ദിനം എന്ത് ചെയ്യണം എന്നയാള്‍ ചിന്തിച്ചിരിക്കുകയായിരുന്നു . ചില വ്യാഴാഴ്ചകളില്‍ ഹൈദര്ക്കാന്റെ റൂമില്‍ പോകും . അറബി വീടിനോടനുബന്ധിച്ചുള്ള ജോലിക്കാര്‍ക്ക് താമസിക്കാനുള്ള ഒരു കൊച്ചു കെട്ടിടം . വൃത്തിയുള്ള ആ റൂമില്‍ ഇക്ക ‍ ഒറ്റയ്ക്കായിരുന്നു , ആ വീട്ടിലെ പഴയ സ്റ്റാഫ്‌ ആണദ്ദേഹം ‍ . മുപ്പത് വര്ഷമായി ഹൈദര്‌ക്ക ആ വീട്ടില് ജോലി ചെയ്യുന്നു . അറബിയും കുടുംബവും വളരെ നല്ല രീതിയില്‍ ആണയാളോട് പെരുമാറുന്നത് . ഹൈദര്‌ക്ക ‍ ആ വീട്ടിലെ ഒരംഗമാണ് . ആ വീട്ടിലെ കുട്ടികളുടെ അമ്മി (അമ്മാവന്)‍ ആണയാള്‍ ‍.
ഹാഫിസ് ചിന്തിച്ചു , ഹൈദര്ക്ക ‍ തന്റെ ആരാണ് ? . രണ്ടു വര്ഷം മുന്‍പ് തികച്ചും അപരിചിതമായ ഈ അറബി നാട്ടില്‍ താന്‍ വന്നിറങ്ങുമ്പോള്‍ ഏതോ അജ്ഞാത ദ്വീപില്‍ എത്തിപ്പെട്ട പോലെ തോന്നിയിരുന്നു . പരിചയമുള്ള ഒരു മുഖം പോലും ഇല്ല. ഒരിക്കല്‍ ഒരു ഗവര്‍മെന്റ് ഓഫീസില്‍ നില്‍ക്കുമ്പോഴാണ് ഹൈദര്ക്കാനെ കാണുന്നത് . ആ നോട്ടത്തില്‍ സ്നേഹമുണ്ടായിരുന്നു , കനിവുണ്ടായിരുന്നു. തനിക്ക് ഈ അറബി നാട്ടില്‍ കിട്ടുന്ന ആത്മാര്‍ത്ഥമായ പുഞ്ചിരി . അതിന്‍ കടലോളം ആഴമുള്ളതായി തോന്നി . ‍ നിഷ്കളങ്കനായ ഈ ഏറനാട്ടുകാരന്‍ ‍ ഇന്ന് തന്റെ ആരൊക്കെയോ ആണ് , സുഹൃത്ത്‌ , ജേഷ്ഠന്, അഭ്യുദയ കാംക്ഷി അങ്ങനെ അങ്ങനെ ആരൊക്കെയോ ..
വ്യാഴാഴ്ച അദ്ദേഹത്തിന്റെ റൂമില്‍ ചെന്നാല്‍ രാത്രി വിഭവ സമൃദ്ധമായ ഭക്ഷണം ഉണ്ടാക്കും . അതും കഴിച്ച് രാവിലെ മൂന്ന് മണി വരെ ഓരോ കാര്യങ്ങള്‍ സംസാരിച്ചിരിക്കും . അദ്ദേഹം വന്ന കാലത്തെ കഷ്ടപ്പാടുകളും ദുരിതങ്ങളും എല്ലാം .ഗുജറാത്തില്‍ നിന്ന് ആടിനെ കയറ്റി വരുന്ന വിമാനത്തില്‍ ആടുകളുടെ ഇടയില്‍ മൂത്രത്തിന്റെയും കാഷ്ടത്തിന്റെയും മണം സഹിച്ച് കൊണ്ട് ദുബായില്‍ വന്നിറങ്ങി, പിന്നിട്ട വഴികള്‍ പറയുമ്പോള്‍ ആ കണ്ണുകള്‍ തിളങ്ങുന്നത് കണ്ണീരു കൊണ്ടോ ? താനും തന്റെ നൊമ്പരങ്ങള്‍ പങ്കു വെയ്ക്കും . എല്ലാം കേട്ട് കഴിയുമ്പോള്‍ ഏറനാടന്‍ ഭാഷയില്‍ ഒരു സാന്ത്വനം .
"എല്ലാം സെര്യാവും ഇജ്ജ് വെശമിക്കണ്ട ആഫിസേ "
ഹൈദര്‍ക്കാനോട് താന് ‍എപ്പോഴും പറയാറുണ്ട്, കുറേ ദൂരെയുള്ള അദ്ദേഹത്തിന്റെ അറബിയുടെ ഫാമില്‍ പോകുമ്പോള്‍ ഒന്ന് പറയണം എന്ന് . അവിടുത്തെ ഓരോ ‌കഥകള്‍ അദ്ദേഹം പറയുമ്പോഴും ‍ ആ സ്ഥലം ഒന്ന് കാണാന്‍ തോന്നിയിരുന്നു . നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന ഈത്തപ്പന തോട്ടങ്ങളും , ഒട്ടകങ്ങളും കുറെ ആടുകളും . അതിനപ്പുറം തക്കാളിപ്പാടങ്ങള്‍‍ . തോട്ടത്തിന് നടുവില്‍ ഒരു വീടും ,അതില്‍ നിധി കാക്കുന്ന ഭൂതത്തെ പോലെ ഒരു കാവല്ക്കാരനും .പണ്ട് വായിച്ച അറബിക്കഥകളിലെ സ്ഥലങ്ങളെയും ആളുകളെയും അനുസ്മരിപ്പിക്കുന്ന വിവരണമാണ് ഹൈദര്‍ക്ക തരിക.
നാല് മണിക്ക് തന്നെ ഹൈദര്‌ക്ക റൂമിന്റെ അടുത്ത് വന്നു മൊബൈലില്‍ വിളിച്ചു . ഫാമിലെ കാവല്‍ക്കാരന്‍ പാകിസ്ഥാനിക്ക് ഒരു മാസത്തിനുള്ള പലചരക്ക് സാധനങ്ങളുമായാണ് ഇപ്പോള്‍ ഹൈദര്‌ക്ക പോകുന്നത് . നഗരം പിന്നിട്ട് അവരുടെ വാഹനം മരുഭൂമിയിലേക്ക് കടന്നു ചുവന്ന മണല്‍ കുന്നുകളുടെ ഇടയില്‍ ടാറിട്ട റോഡ്‌ നീണ്ടു കിടക്കുന്നു . റോഡ്‌ ശൂന്യം . ചുവന്ന ഒരു കടലില്‍ സഞ്ചരിക്കുന്ന പോലെ തോന്നി , തിരമാലകള്‍ പോലെ മണലിന്റെ ചെറു കുന്നുകള്‍. തണുപ്പ് വീഴാന്‍ തുടങ്ങിയിരിക്കുന്നു . വീണ്ടും കുറേ യാത്ര ചെയ്തു അവരുടെ വാഹനം വലത്തോട്ട് തിരിഞ്ഞു , അവിടെ നല്ല റോഡ്‌ ഇല്ല. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു മതിലിന്റെ മുന്‍പില്‍ എത്തി . ഹൈദര്‌ക്ക ഹോണടിച്ചു , കറുത്ത നിറമുള്ള ഒരു പാകിസ്ഥാനി പുറത്തേക്കു വന്നു , അയാള്‍ രോമത്തിന്റെ ഒരു ഷാള്‍ പുതച്ചിരുന്നു. ഹാഫിസ് വണ്ടിയില്‍ നിന്നും ഇറങ്ങി , ഹൈദര്‌ക്ക ഹഫിസിന്‌ ഗുലാം മുഹമ്മദിനെ പരിചയപ്പെടുത്തി .
"ഇപ്പോള്‍ ജിന്നിന്റെ ശല്യണ്ടോ " ? - ഹൈദര്‌ക്ക ഗുലാം മുഹമ്മദിനോട് ചോദിച്ചു (അത് പറഞ്ഞപ്പോള്‍ ഹൈദര്‌ക്ക ഹാഫിസിനെ നോക്കി കണ്ണിറുക്കി ).
ഗുലാം മുഹമ്മദ് ഒറ്റയ്ക്കാണവിടെ കഴിയുന്നത്‌ , രാത്രിയില്‍ പെണ് ജിന്നുകള്‍ വന്ന് അയാളെ ശല്യപ്പെടുത്തുമത്രേ. പ്രത്യേകിച്ച് പൂര്‍ണ ചന്ദ്രന്‍ ഉദിക്കുന്ന രാത്രിയില്‍ , പ്രണയ ദാഹം തീര്‍ക്കാനാണത്രേ പെണ് ജിന്നുകളുടെ വരവ് . പാക്കിസ്ഥാനില്‍ രണ്ടു ഭാര്യമാരുള്ള കക്ഷിയാണ് . ഈ ജിന്ന് സുന്ദരിമാരുടെ ശല്യം തടയാന്‍ കക്ഷി അരയിലും, കയ്യിനു മുകളിലും കുറെ ഏലസ്സുകള്‍ കെട്ടുമത്രെ . ഹൈദര്‌ക്ക ഗുലാമിനോട് ഓരോ കാര്യങ്ങള്‍ ഏല്‍പ്പിക്കുമ്പോള്‍ ഹാഫിസ് തോട്ടം മുഴുവന്‍ ചുറ്റിക്കണ്ടു .മനസ്സിന് വല്ലാത്തൊരു കുളിര് അനുഭവപ്പെട്ടു .മകരത്തിലെ കാറ്റ് ശരീരത്തെയും തണുപ്പിച്ചു. അസ്തമയം കഴിഞ്ഞിരിക്കുന്നു . താന്‍ ആയിരത്തൊന്ന് രാവുകളിലെ കഥകളിലെ ഏതോ ഗ്രാമത്തില്‍ എത്തിപ്പെട്ട അനുഭവം .
"ആഫിസേ , ഞമ്മക്ക് പോക്വാ " ഹൈദര്‌ക്ക വിളിച്ചു പറഞ്ഞു .
വീണ്ടും അവരുടെ വാഹനം പരുക്കന്‍ റോഡ്‌ കടന്നു ടാറിട്ട റോഡില്‍ കയറി . കുറേ ദൂരം മുന്നോട്ട് പോയപ്പോള്‍ ഹാഫിസ് ഹൈദര്‍ക്കയോട് പറഞ്ഞു :
"ഹൈദര്‌ക്ക , ഇന്ന് പൌര്‍ണമി രാത്രിയാണ് , നമുക്ക് കുറച്ച് നേരം ഈ മരുഭൂമിലെ നിലാവിന്റെ സൌന്ദര്യം നുകര്‍ന്ന് പോയാലോ" ?
"അയ്നെന്താ , ഇനിക്കൊരു ധിറുതീം ല്ല, ഇന്നത്തെ രാത്രി അന്റെ സന്തോസത്തിനു വിട്ടു തന്നിരിക്കുണൂ "
അയാള്‍ വണ്ടി റോഡ്‌ വക്കില്‍ പാര്‍ക്ക് ചെയ്തു . അവര്‍ ഒരു മണല്‍ കുന്ന് കയറി അവിടെയിരുന്നു .
കണ്ണെത്താ ദൂരത്തോളം മരുഭൂമി,‍ മുകളില്‍ നീലാകാശം , അവിടെ പുഞ്ചിരി തൂകിക്കൊണ്ട്‌ ചന്ദ്രന്‍. തിളങ്ങുന്ന നക്ഷത്രങ്ങള്‍. മകര മഞ്ഞിന്റെ തണുപ്പും കൂടിയായപ്പോള്‍ ശരിക്കും ഒരു കാല്‍പ്പനിക ലോകത്തില്‍ എത്തിപ്പെട്ട പോലെ ഹാഫിസിനു തോന്നി . സ്വര്‍ഗത്തിലെ ഒരു കഷ്ണം ഭൂമിയില്‍ വീണതാണോ ? കടലിലും മരുഭൂമിയിലും നിലാവിന്റെ സൌന്ദര്യം അവര്‍ണനീയമാണ് .
"ഈ മാനസികാവസ്ഥയില്‍ ആരും കവിയാകും ഹൈദര്‌ക്ക" . ഹാഫിസ് പറഞ്ഞു .
"ഇനിക്കയിനുള്ള പഠിപ്പൊന്നുംല്ല , ഇജ്ജ് പറയ്‌ ഞാന്‍ കേള്‍ക്കാം ". ഹൈദര്‌ക്ക
ഹൈദര്‍ക്കയും ഹാഫിസും കുറേ നേരം ഓരോ കാര്യങ്ങള്‍ സംസാരിച്ചിരുന്നു .
ഹൈദര്‌ക്ക , മരുഭൂമികളിലാണ് മാനവ രാശി ജന്മം കൊണ്ടത്‌ , സംസ്കാരങ്ങള്‍ ഉണ്ടായത്‌ ഇവിടെ നിന്നാണ് , പ്രവാചകന്മാര്‍ പിറന്ന ഭൂമിയാണിത് , വേദങ്ങളുടെ പ്രകാശം ഇവിടെ നി ന്നാണ് ഉത്ഭവിച്ചത്‌ . അനശ്വര പ്രണയങ്ങള്‍ ഇവിടെയുണ്ടായിരുന്നു, മണ്ണിനും പൊന്നിനും പെണ്ണിനും വേണ്ടി,ഒരാളുടെ ഒട്ടകം മറ്റൊരാളുടെ സ്ഥലത്ത് പ്രവേശിച്ച കാരണത്താല്‍ വര്ഷങ്ങള്‍ നീണ്ട യുദ്ധം ഉണ്ടായി ചോരപ്പുഴകള്‍ ഒഴുകി നനഞ്ഞ മണ്ണാണിത്. പറഞ്ഞാല്‍ തീരാത്ത ചരിത്രങ്ങള്‍ ഗര്‍ഭത്തില്‍ പേറി ഉറങ്ങുകയാണീ മരുഭൂമി . കോടാനു കോടി വര്‍ഷങ്ങള്‍ക്ക് മുന്പ് ഇവിടം നമ്മുടെ സൈലന്റ് വാലി പോലത്തെ കാടുകളായിരുന്നു . വര്ഷങ്ങളോളം മണ്ണിനടിയില്‍ കിടന്ന മരങ്ങളും ജീവികളും രൂപാന്തരം സംഭവിച്ച് പെട്രോള്‍ ഉണ്ടായി . ഇന്ന് ലോകത്തെ സമ്പദ് വ്യവസ്ഥകള്‍ നിയന്ത്രിക്കുന്നത്‌ ഈ ദ്രാവകമല്ലെ?.
"ഇനിക്ക് ആകെ അറീണത്‌ ജീവിക്കാന് കൊറേ പൈസേണം, പൈസല്ലെങ്കി ഒരു പട്ടീം തിരിഞ്ഞ് നോക്കൂല " - ഹൈദര്‍ക്ക ഒരു സിഗരറ്റിന് തീ കൊളുത്തി പുകയെടുത്ത്‌ മൂക്കിലൂടെ വിട്ടു കൊണ്ട് പറഞ്ഞു .
ചന്ദ്രന്‍ പടിഞ്ഞാറേക്ക്‌ ചായുന്നതു വരെ അവര്‍ ആ നിലാവില്‍ സംസാരിച്ചിരുന്നു.
കോട്ടു വായിട്ടു കൊണ്ട് ഹൈദര്‌ക്ക എണീറ്റു .
ഇനി ഞമ്മളിര്ന്നാല്‍ നാളെ ആസ്പത്രീ പോണ്ട്യെരും , വാ പോകാം "
.
"ഹൈദര്‌ക്ക , മാനത്തേക്ക് നോക്കൂ , ആ വെള്ളി മേഘങ്ങള്‍ക്ക് ഒരു രഥത്തിന്റെ രൂപമില്ലേ, അതില്‍ ചിറകുകളുള്ള സുന്ദരികളായ പെണ് ജിന്നുകള്‍ ഉണ്ടാവും . അവര്‍ ഗുലാം മുഹമ്മദിന്റെ അടുത്തേക്ക് വരികയാവും , ഇത്രയും പ്രണയാതുരമായ ഒരു രാത്രിയില്‍ ജിന്നുകള്‍ ഇറങ്ങിയിട്ടില്ലെങ്കിലേ അത്ഭുതമുള്ളൂ " - അയാള് പറഞ്ഞ് നിര്ത്തി .
"വാ ഇഞ്ഞി നിന്നാ അന്നെ നാളെ മെന്റല്‍ ഡോക്ടരെട്ത്ത് കൊണ്ടോണ്ട്യേരും " - ഹൈദര്‍ക്കാന്റെ തമാശ.
അവരെയും കൊണ്ട് വാഹനം നഗരം ലക്‌ഷ്യം വെച്ച് കുതിച്ചു , മരുഭൂമി തന്നിലെ ചരിത്രങ്ങളും വ്യഥകളും വ്യാകുലതകളും പേറി പിന്നെയും ആരെയോ പ്രതീക്ഷിച്ചു നിന്നു , മകരക്കാറ്റ് മരുഭൂമിയെ തണുപ്പിച്ചു കൊണ്ടേയിരുന്നു .

ഫെബ്രുവരി 19, 2013

കുന്തിപ്പുഴയോരം മുതല്‍ ജുമൈറ ബീച്ച് വരെ


അന്നത്തെ ജോലി കഴിഞ്ഞ് ഹരി വീട്ടിലെത്തിയപ്പോള്‍ പതിവിനു വിപരീതമായി നല്ല ഉത്സാഹത്തിലായിരുന്നു . ഭര്‍ത്താവിന്റെ മുഖത്തെ സന്തോഷം കണ്ടു സ്മിത ചോദിച്ചു

"എന്തേ ഇന്ന് പതിവില്ലാത്തൊരു സന്തോഷം , ഇന്ന് അറബി മാനേജരുടെ ചീത്ത കിട്ടിയില്ല അല്ലേ ?"

ഹേയ് ,അതൊന്ന്വൊല്ല,ഞങ്ങളുടെ ഓഫീസിലേക്ക് സൌദിയില്‍ നിന്ന് ട്രാന്‍സ്ഫര്‍ ആയി ഒരു മലയാളി വന്നിരിക്ക്‌ണൂ, ഈ അറബികളുടെ മാത്രം ഇടയില്‍ പെട്ട് ശ്വാസം മുട്ടുകയായിരുന്നു ഇത്രേം നാള്‍ , ഇനിപ്പോ എന്തെങ്കിലും ഒക്കെ മിണ്ടീം പറഞ്ഞും ഇരിക്കാമല്ലോ .ങ്ഹാ സ്മിതേ അയാള്‍ നീ പഠിച്ച കോളേജില്‍ പഠിച്ചയാളാണ്, ഒരു വര്ഷം ചെയര്‍മാന്‍ ആയിരുന്നത്രെ , വിപ്ലവ പാര്‍ട്ടി തന്നെ , പേര് വിജയ്‌ ശങ്കര്‍ , കൂടെ കുടുംബവും ഉണ്ട്. ഞാന്‍ അടുത്ത വെള്ളിയാഴ്ച അവരെ ലഞ്ചിന് വിളിച്ചിട്ടുണ്ട് , അദ്ദേഹത്തിന്റെ ഭാര്യ നിനക്ക് നല്ലൊരു സുഹൃത്തുമാവും ."

സ്മിതയുടെ ഉള്ളില്‍ ഇടിമിന്നി , വിജയ്‌ ശങ്കര്‍ ... ഈശ്വരാ ... അയാളും കുടുംബവും ഒരിക്കലും വരരുതേ ... അവള്‍ അടുക്കളയിലേക്ക് പോയി . ഹരി ടി വി യില്‍ വാര്‍ത്ത കാണാന്‍ തുടങ്ങി .

സ്മിതയുടെ ചിന്തകള്‍ പിന്നിലേക്ക്‌ പോയി . കോളേജ് , പുതു വര്ഷം, പുതിയ മുഖങ്ങള്‍ ,സ്വാതന്ത്ര്യത്തിന്റെ പുതിയ ലോകം , വിദ്യാര്‍ഥി രാഷ്ട്രീയം , പ്രകടനങ്ങള്‍ , ഇലക്ഷന്‍ , മുദ്രാവാക്യം വിളിച്ചു പോവുന്ന ആ താടിക്കാരന്‍, പിന്നെടെപ്പോഴോ പരസ്പ്പരം അടുത്തു .മാന്യന്‍ ആയിരുന്നു വിജയ്‌ ശങ്കര്‍ . കോളേജ് കഴിഞ്ഞ് പിരിയുന്ന നേരം കുന്തിപ്പുഴ യോരത്തെ കോളേജിന്റെ തണല്‍ മരങ്ങള്‍ക്ക് ചുവട്ടില്‍ ഒടുങ്ങിയ അനേകം പ്രണയങ്ങളില്‍ ഒന്നായി അതും. ജീവിതത്തില്‍ ഒരിക്കലും ഇനി കാണില്ല എന്ന് കരുതിയതാണ്. അന്ന് കോളേജ് പിരിയുമ്പോള്‍ എന്തൊരു പ്രയാസമായിരുന്നു. മരിച്ചെങ്കില്‍ എന്ന് വരെ അന്ന് താന്‍ ആലോചിച്ചിരുന്നു.പക്ഷെ , ഇന്ന് താന്‍ ഉത്തരവാദിത്വപ്പെട്ട ഒരു വീട്ടമ്മയാണ് . 10 വയസ്സുള്ള മോളും 7 വയസ്സുള്ള മോനും, സ്നേഹ സമ്പന്നനായ ഒരു ഭര്‍ത്താവും ഉള്ള സന്തുഷ്ട്ടയായ വീട്ടമ്മയാണ് .

ഈശ്വരാ ,...... വിജയ്‌ ശങ്കറും കുടുംബവും വരാതിരുന്നെങ്കില്‍ . താന്‍ എന്ത് ചെയ്യും , ഹരിയേട്ടന്‍ എന്തെങ്കിലും അറിയുമോ ?. അവള്ക്ക് ‍ ഉമിത്തീയില്‍ വേവുന്ന പോലെ തോന്നി .

വെള്ളിയാഴ്ച 11 മണിയോടെതന്നെ അതിഥികള്‍ വന്നു . വിജയ്‌ ശങ്കര്‍ അല്പം തടിച്ചിട്ടുണ്ട് , പാതി കഷണ്ടി കയറിയിരിക്കുന്നു , ഭാര്യ സുന്ദരിയും , മാന്യയും ആണെന്ന് തോന്നി .

"ഇതാണ് ഞാന്‍ പറഞ്ഞ വിജയശങ്കറും ഭാര്യ ഉഷയും മകന്‍ വിഷ്ണുവും" - ഹരി ഭാര്യയ്ക്ക് പരിചയപ്പെടുത്തി .

"വിജയ്‌ , സ്മിതയും നിങ്ങള്‍ പഠിച്ച കോളേജില്‍ തന്ന്യാ പഠിച്ചത്"- ഹരി പറഞ്ഞു .

വിജയ്‌ ശങ്കര്‍ ചിരിച്ചു കൊണ്ട് പറഞ്ഞു "ഞാന്‍ കണ്ടിട്ടുണ്ട് , രാഷ്ട്രീയക്കാരല്ലേ , ഇലക്ഷന്റെ ഭാഗമായി വോട്ട് അഭ്യര്‍ഥിച്ചു കൊണ്ട് ക്ലാസില്‍ ഒക്കെ പോകുമ്പോള്‍ കണ്ടിട്ടുണ്ട്, പിന്നെ സ്മിത ആര്‍ട്സ് ഡേയ്ക്ക് പാടുമായിരുന്നില്ലേ ? ".

സ്മിതയ്ക്ക് ആശ്വാസമായി , വിജയശങ്കര്‍ ഒന്നും അറിയുന്ന ഭാവം കാണിക്കുന്നില്ല . അവള്‍ ഉഷയോട് കുശലാന്വേഷങ്ങള്‍ ചോദിച്ചു ,അവള്‍ ഉഷയില്‍ നല്ലൊരു സുഹൃത്തിനെ കണ്ടു . ഒരു അനുജത്തി യെ പോലെ അവള്‍ ഉഷയെ ഇഷ്ട്ടപ്പെട്ടു . വിജയ്‌ ശങ്കര്‍ ഭാഗ്യവാന്‍ തന്നെ .

വൈകുന്നേരം അവര്‍ ജുമേര ബീച്ചില്‍ പോയി . വെള്ളിയാഴ്ചയായതിനാല്‍ ബീച്ചില്‍ നിറയെ ആളുകളാണ്. ദൂരെ സൂര്യന്‍ പടിഞ്ഞാറ് ചായാന്‍ തയ്യാറെടുക്കുന്നു . ആളൊഴിഞ്ഞ ഒരിടത്ത് അവരെല്ലാവരും ഇരുന്നു . കടലില്‍ നിന്ന് കാറ്റ് അടിക്കുന്നുണ്ട് . കുട്ടികള്‍ മൂന്ന് പേരും കുറച്ചപ്പുറത്ത്‌ ഓടിക്കളിക്കാന്‍ തുടങ്ങി . ഹരി ഇടയ്ക്ക് കുട്ടികള്‍ ദൂരേക്ക് ഓടുന്നുണ്ടോ എന്ന് നോക്കുന്നുണ്ട് .ഹരിയേട്ടനും വിജയ്‌ ശങ്കറും ദേശീയവും അന്തര്‍ ദേശീയവുമായ കാര്യങ്ങളും, സ്മിതയും ഉഷയും ടി വി യില്‍ വരുന്ന കുക്കറി ഷോകളിലെ റെസിപ്പി യെക്കുറിച്ചും സംസാരിച്ചു . കുട്ടികള്‍ വെള്ളത്തില്‍ ഇറങ്ങാന്‍ പോകുന്നു എന്ന് കണ്ട ഹരിയും ഉഷയും കുട്ടികളെ തടയാന്‍ പോയി . അവിടെ വിജയ്‌ ശങ്കറും സ്മിതയും മാത്രമായി . മൌനത്തിന്റെ ഏതാനും നിമിഷങ്ങള്‍ , അത് പൊട്ടിച്ചത് വിജയ്‌ ശങ്കര്‍ ആണ് . അയാള്‍ പറഞ്ഞു ;

"സ്മിതേ , നമ്മള്‍ അന്ന് കോളേജില്‍ വെച്ച് പിരിഞ്ഞിട്ട് ഇന്നാണ് കാണുന്നത് , ഇപ്പോള്‍ ആ കാലം ആലോചിക്കുമ്പോള്‍ ഒരു തമാശയായി തോന്നുന്നു , പക്വതയില്ലാത്ത മനസ്സുകളുടെ ചാപല്യങ്ങള്‍ . ഒരു കല്ല്യാണം ഒക്കെ കഴിച്ചു ഗൃഹസ്ഥര്‍ ‍ ആയപ്പോഴാണ് യഥാര്‍ത്ഥ സ്നേഹം നമ്മള്‍ അറിയുന്നത് . എന്റെ ഉഷയെ എനിക്ക് അത്രയ്ക്ക് ഇഷ്ടമാണ് , അവളും മോനും ആണ്‍ എന്റെ സ്വര്‍ഗ്ഗം , നമ്മള്‍ തമ്മില്‍ ഉണ്ടായിരുന്ന അടുപ്പം ഹരിയോ ഉഷയോ ഒരിക്കലും അറിയാന്‍ പാടില്ല ."

"ഹരിയേട്ടന്‍ ന്ന് വെച്ചാല്‍ എന്റെ ജീവനാണ് , അദ്ദേഹമാണെ ന്റെ ദൈവം , ഹര്യേട്ടന് ല്ലാതെ എനിക്ക് ജീവിക്കാന്‍ കഴീല്ല്യ , ഈ രഹസ്യം നമ്മളില്‍ തന്നെ ഒതുങ്ങണം വിജയ്‌. നിങ്ങള്‍ പറഞ്ഞതാണ് ശരി എല്ലാം പക്വതയില്ലാത്ത കാലത്തെ ചാപല്യങ്ങള്"‍ . സ്മിത പറഞ്ഞവസാനിപ്പിച്ചു .

അപ്പോഴേക്കും ഹരിയും ഉഷയും കുട്ടികളെയും കൂട്ടി അവര്‍ ഇരിക്കുന്നിടത്തേക്ക്‌ വന്നു . അവര്‍ എണീറ്റു . സൂര്യന്‍ ഇപ്പോള്‍ കടലില്‍ മറഞ്ഞിരിക്കുന്നു . അസ്തമയ ശോണിമയില്‍ ബര്‌ജ് അല്‍ അറബ് ഹോട്ടല്‍ ഒരു കറുത്ത രൂപമായി കടലില്‍ നില്‍ക്കുന്നു . അവര്‍ കാറിന്റെ അടുത്തേക്ക് പോയപ്പോള്‍ ഒരു മന്ദ മാരുതന്‍ അവരെ തഴുകിപ്പോയി , ആ കാറ്റില്‍ സ്മിതയുടെ മനസ്സിന്റെ ഭാരവും അലിഞ്ഞില്ലാതായി .

ജനുവരി 04, 2013

നഷ്ട പരിഹാരം



അയാളും സുഹൃത്ത് രാജനും കൂടി ഒരു നട്ടുച്ച നേരത്താണ് ആ കവലയില്‍ ബസ്സിറങ്ങിയത്. ആ സമയം കാക്കി യൂണിഫോം അണിഞ്ഞ തൊഴിലാളികള്‍ ഫാക്റ്ററിയില്‍ നിന്നും റോഡിനിപ്പുറമുള്ള നായര്‍ ഹോട്ടലിലേക്ക് ഊണ് കഴിക്കാന്‍ പോകുന്നതിന്റെ തിരക്കായിരുന്നു . എല്ലാം അപരിചിത മുഖങ്ങള്‍ . ആകെ പരിചയമുള്ളത് ഗെയ്റ്റില്‍ പാറാവ്‌ നില്‍ക്കുന്ന ആണ്ടിയേട്ടനെ , തന്റെ അച്ഛന്റെ സുഹൃത്തായിരുന്നു അയാള്‍. 10 കൊല്ലം മുന്പ് ഈ ഫാക്ടറി നിന്നിരുന്ന സ്ഥലം മുഴുവന്‍ അവിടത്തെ ഇടത്തരക്കാരും പാവപ്പെട്ടവരുമായ ആളുകളുടെ വീടുകളായിരുന്നു . ഒരു ഓണം കഴിഞ്ഞ സമയത്ത് അവിടെ കോട്ടും സൂട്ടും ഇട്ട തൊലി വെളുത്ത കുറെ ആളുകള്‍ വില കൂടിയ കാറുകളില്‍ വന്നിറങ്ങി . അവിടുത്തെ മുഴുവന്‍ ജനങ്ങളെയും വിളിച്ചു കൂട്ടി പറഞ്ഞു :

" നിങ്ങളുടെ ദുരിതങ്ങളും കഷ്ട്ടപ്പാടുകളും ഇതാ തീരാന്‍ പോകുന്നു , പട്ടിണിയില്ലാത്ത ദിനങ്ങളാണ് ഇനി നിങ്ങളുടെ കര്‍ക്കിടക മാസങ്ങള്‍. ഇവിടെ ഞങ്ങള്‍ക്കൊരു ഫാക്റ്ററി കെട്ടാന്‍ ആഗ്രഹമുണ്ട് , അതിന് പകരമായി നിങ്ങളുടെ വീടിനേക്കാള്‍ ഭംഗിയുള്ള വീടുകള്‍ 10 കിലോ മീറ്റര് അപ്പുറത്തുള്ള കുന്നിന്‍ ചെരുവില്‍ കമ്പനി പണിതു തരും . നിങ്ങളില്‍ ഓരോ വീട്ടില്‍ നിന്നും ഓരോ അംഗങ്ങള്‍ക്ക് കമ്പനിയില്‍ ജോലി നല്‍കും . ഭാവിയില്‍ നിങ്ങളില്‍ ഉയര്‍ന്ന യോഗ്യത നേടുന്ന കുട്ടികള്‍ക്ക് ഇവിടെ ജോലിക്ക് പ്രത്യേക പരിഗണന ഉണ്ടാവും".

അവരുടെ വാഗ്ദാനങ്ങള്‍ വിശ്വസിച്ച് എല്ലാവരും അവര്‍ തന്ന കടലാസ്സില്‍ ഒപ്പിട്ടു കൊടുത്തു. കമ്പനി പറഞ്ഞ കോളനി വീടുകളില്‍ പുതിയ ജീവിതം തുടങ്ങി. കമ്പനി ചിലര്‍ക്ക് ഫാക്റ്ററിയില്‍ ജോലി നല്‍കി . അധികവും തൂപ്പുകാരും , കാവല്‍ക്കാരും, മാനേജര്‍മാരുടെ വീട്ടിലെ അടുക്കളക്കാരും ആയി. ജോലി കിട്ടാത്തവരുടെ എതിര്‍പ്പുകള്‍ വനരോദനങ്ങളായി അവശേഷിച്ചു . പിന്നീട് പലരും അത് മറന്ന പോലെയായി . ഇപ്പോള്‍ കമ്പനിയില്‍ ഫിനാന്‍സ് വിഭാഗത്തില്‍ ഒരു ഒഴിവുണ്ടെന്ന് അറിഞ്ഞു വന്നതാണ് അയാളും സുഹൃത്തും. കമ്പനി, സ്ഥലം കൈക്കലാക്കാന്‍ വാഗ്ദാനങ്ങളുടെ പെരുമഴ നടത്തുമ്പോള്‍ താന്‍ നഗരത്തിലെ ഹരിജന്‍ ഹോസ്റ്റലില്‍ നിന്ന് ഡിഗ്രിക്ക് പഠിക്കുകയായിരുന്നു . ജീവിതം മുഴുവന്‍ കൂലിപ്പണിയെടുത്ത് കുടുംബം പോറ്റിയിരുന്ന അച്ഛന്‍ കഷ്ട്ടപ്പെട്ടാണെങ്കിലും തന്നെ ബിരുദ ധാരിയാക്കണം എന്ന് നിര്‍ബന്ധ മുണ്ടായിരുന്നു . തന്റെ ഗതി മക്കള്‍ക്കുണ്ടാവരുത് എന്നയാള്‍ ആഗ്രഹിച്ചു . അയാളുടെ പഠനം പൂര്ത്തിയാവുന്നതിന്റെ മുന്പ് തന്നെ അച്ഛന്‍ ക്ഷയ രോഗം മൂലം മരിച്ചു.

ഊണ് കഴിക്കാന്‍ പോകുന്ന തൊഴിലാളികളുടെ തിരക്കൊന്ന് കുറഞ്ഞപ്പോള്‍ അവര്‍ ഗെയ്റ്റില്‍ ചെന്നു ആണ്ടിയേട്ടനെ കണ്ടു . ആണ്ടിയേട്ടന്‍ ചിരിച്ചു കൊണ്ടവരെ സ്വീകരിച്ചു . അവര്‍ വന്ന കാര്യം അദ്ദേഹത്തോട് പറഞ്ഞു . അദ്ദേഹം അവര്‍ക്ക് ഹ്യൂമന്‍ റിസോഴ്സസ് വിഭാഗത്തിലേക്കുള്ള വഴി കാണിച്ചു കൊടുത്തു . രാജനോട്‌ പുറത്തു നില്‍ക്കാന്‍ പറഞ്ഞു അയാള്‍ മാനേജരുടെ റൂമിലേക്ക്‌ കടന്നു . മനോഹരമായി ഇന്റീരിയല്‌ ഡക്കറേഷന്‍ ഡിസൈന്‍ ചെയ്ത ഒരു എ സി മുറി. കറങ്ങുന്ന കസേരയില്‍ തടിച്ച ഒരു രൂപം . മേശപ്പുറത്തെ നെയിം ബോര്‍ഡില്‍ നിന്നും അയാളുടെ പേര് മുത്തു‌ സ്വാമി എന്ന് മനസ്സിലായി . അയാള്‍ മനസ്സില്‍ കരുതി വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ ഓഫീസിന്റെ സ്ഥാനത്ത് അലക്കുകാരി മാധവിയേടത്തിയുടെ കുടില്‍ ആയിരുന്നു . എപ്പോഴും ഇടിഞ്ഞു പൊളിയാന്‍ നില്‍ക്കുന്ന ഒരു മണ്കൂര .മാധവിയേടത്തിയുടെ മകന്‍ സുന്ദരന്‍ ഭ്രാന്തായിരുന്നു . അയാള്‍ ഓര്‍മയില്‍ നിന്നും ഉണര്‍ന്നു.

"യെസ്" , ചോദ്യ ഭാവത്തില്‍ മാനേജര്‍ തടിച്ച കണ്ണടയിലൂടെ നോക്കി

"സര്‍ എന്റെ പേര് ഹരിദാസ് , ഇവിടെ ഫിനാന്‍സില്‍ ഒരു അസ്സിസ്റ്റന്റി ന്റെ ഒഴിവുണ്ടെന്നറിഞ്ഞു വന്നതാണ് , മാത്രമല്ല ഈ ഫാക്ട്ടറിക്ക് സ്ഥലം കൊടുത്ത കൂട്ടത്തില്‍ എന്റെ അച്ഛനും ഉണ്ടായിരുന്നു , അന്ന് കമ്പനി പറഞ്ഞിട്ടുണ്ടല്ലോ ഭാവിയില്‍ വരുന്ന ജോലി ഒഴിവുകളിലും ഇവിടുത്തെ യോഗ്യതയുള്ള അപേക്ഷകര്‍ക്ക്‌ മുന്ഗണന നല്‍കുമെന്ന് . ഞാന്‍ ഒരു കൊമേഴ്സ് ബിരുദ ധാരിയാണ്" .

"ഓ കെ, ഗിവ് മി ദ കോപ്പി ഓഫ് യുവര്‍ സെര്ട്ടിഫികറ്റ് ആന്‍ഡ്‌ ബയോ ഡാറ്റ , ഐ വില്‍ ഡിസ്കസ് ദിസ്‌ മാറ്റര്‍ വിത്ത്‌ ഔവര്‍ എം ഡി . ബട്ട് സീ മിസ്റ്റര്‍ ഹരിദാസ് വീ ഗോട്ട് മോര്‍ ദാന്‍ സെവെന്റി ഫൈവ് അപ്പ്ളിക്കേഷന്‍സ് ഫോര്‍ ദിസ്‌ പോസ്റ്റ്‌. വീ വില്‍ ലെറ്റ്‌ യൂ നോ .

അയാള്‍ ഓഫീസില്‍ നിന്നും ഇറങ്ങി . പുറത്തെ ബദാംമര ചോട്ടില്‍ നില്‍ക്കുകയായിരുന്ന രാജന്‍ ഓടി വന്നു ചോദിച്ചു

" എടാ ഹര്യേ , അടുത്ത് കിട്ട്വോ നിനക്ക് ജോലി "?

അയാള്‍ ഒന്നും മിണ്ടിയില്ല ."

ഗെയ്റ്റിന്റെ അവിടെയെത്തിയപ്പോള്‍ ആണ്ടിയേട്ടന്ഓടി വന്നു ചോദിച്ചു , "എന്തേ മാനേജര്‍ സ്വാമി പറഞ്ഞത് ?

അയാള്‍ ആണ്ടിയേട്ടനോട് കാര്യങ്ങള്‍ വിവരിച്ചു . ആണ്ടിയേട്ടന്‍ പറഞ്ഞു " എല്ലാം ആ തടിയന്‍ പട്ടരുടെ അടവാണ് , സ്വന്തം ആളുകളെ കയറ്റാനുള്ള പരിപാടിയാണ് ". അത് പറയുമ്പോള്‍ അയാള്‍ ആരെങ്കിലും കേള്‍ക്കുന്നുണ്ടോ എന്ന് ഭയപ്പെടുന്ന പോലെ തോന്നി .
പിന്നീട് അയാളും രാജനും ഗെയ്റ്റിനു പുറത്തു കടന്നു . അയാള്‍ ആ ഫാക്റ്ററി കോമ്പൌണ്ടിലേക്ക് ഒന്ന് തിരിഞ്ഞു നോക്കി . ഫാക്റ്ററി ഒരു ഭീകര ജീവിയെ പോലെ നില്‍ക്കുന്നു. തന്റെ മുത്തച്ചനെ അടക്കിയ സ്ഥലത്താണ് അതിന്റെ പുകക്കുഴല്‍ , അതിലൂടെ കറുത്തിരുണ്ട പുക ചുരുളുകളായി ആകാശത്തേക്ക് കയറിപ്പോകുന്നു , അത് തന്റെ മുത്തച്ഛന്റെ നെടുവീര്‍പ്പുകളാണോ?, ഹരിക്കുട്ടാ എന്നത് വിളിച്ചു കൊണ്ടിരിക്കുകയാണോ ?

നവംബർ 23, 2012

വെറ്റിലയിലും മഷിയിലും തെളിയാത്ത കാര്യങ്ങള്‍

"ചെറ്യെമ്മേ , ഇങ്ങളറിഞ്ഞോ ഇമ്മളെ ചങ്കരന്റെ മോള്‍ ചന്ദിരി വട്ടിപ്പണക്കാരന്‍ തമിളന്റൊപ്പം ഒളിച്ചോടിപ്പോയത്രേ".
 
മുറ്റമടിക്കാന്‍ വന്ന അമ്മിണി കോലായില്‍ നില്‍ക്കുന്ന അമ്മയോട് പറയുന്നത് കേട്ടുകൊണ്ടാണയാള്‍ ‍ ഉറക്കത്തില്‍ നിന്നെണീറ്റത്‌
 അച്ഛന്‍ ഉമ്മറത്തില്ലാത്തത് അവളുടെ ഭാഗ്യം , ഉണ്ടെങ്കില്‍ അവളെ ചീത്ത പറയുമായിരുന്നു
 
"നീ അവെടേം ഇവടേം നടക്കണതൊന്നും ഇവിടെ പറയരുത്" എന്നൊരു താക്കീതും കിട്ടും .
ഉണ്ണീടച്ചന്‍ ഇബടെണ്ടോ . അവള്‍ അമ്മയോട് ചോദിച്ചു
"ഇല്ല , പാലക്കാട്ട് പാര്‍ട്ടീടെ എന്തോ മീറ്റിംഗ് ഉണ്ടെന്നു പറഞ്ഞു രാവിലെ പോയതാ" . അമ്മ പറഞ്ഞു .
അമ്മിണിക്ക് ആശ്വാസമായി . അവള്‍ പിന്നെയും എന്തൊക്കെയോ സംസാരിച്ചു . ഉണ്ണി ജനലിലൂടെ താഴെ മുറ്റത്തേക്ക് നോക്കി .ഇപ്പോള്‍ അവളുടെ തല ആടുകയും കൈ കൊണ്ട് എന്തൊക്കെയോ കാണിക്കുകയും ചെയ്യുന്നു .അത് കേട്ട് അമ്മ കീഴ്ചുണ്ട് കടിക്കുകയും താടിക്ക് കൈ വെച്ച് അത്ഭുതം പ്രകടിപ്പിക്കുകയും ചെയ്തു .

ഈശ്വരാ എന്തൊക്കെ കേക്കണം കലികാല വൈഭവം . അതും പറഞ്ഞു അമ്മ അകത്തേക്ക് പോയി . പിന്നെ അമ്മിണിയുടെ ചൂല്‍ മുറ്റത്ത്‌ ചലിക്കുന്ന ശബ്ദം കേട്ടു. അയാള്‍ മച്ചിലേക്ക് നോക്കി പിന്നെയും കിടന്നു .
"ഉണ്ണ്യേ നീ എണീക്ക്ണ് ല്ലേ, നേരം ശ്ശ്യാ യി" .അമ്മ വിളിച്ചു പറഞ്ഞു .
പല്ല് തേച്ച് പ്രാതല്‍ കഴിക്കുമ്പോള്‍ അമ്മ അയാളോട് പറഞ്ഞു , "നീയറിഞ്ഞോ ആ വെളിച്ചപ്പാടിന്റെ മകള്‍ ഇന്നലെ രാത്രി ആ തമിളന്റെ കൂടെ ഒളിച്ചോടി പോയത്രേ . ചങ്കരന്റെ കഷ്ട കാലം , പറെയുമ്പോ ഭഗവതീടെ കാവിലെ വെളിച്ചപ്പാടാണ് , കഷ്ട്ടകാലം തീര്‍ന്ന നേരം ല്ല".
ചങ്കരന്‍ ആ നാട്ടിലെ മന്ത്രവാദിയും കാവിലെ വെളിച്ചപ്പാടുമാണ് . നീണ്ട മുടിയും താടിയും ഉള്ള ഒരു വെളുത്ത നിറമുള്ളയാളാണ് ചങ്കരന്‍. അയാള്‍ക്ക്‌ വശീകരണ ശക്തിയുള്ള കണ്ണുകള്‍ ഉണ്ടായിരുന്നു .തുളളുന്നതിന്റെ മുന്‍പ് അയാള്‍ ചാരായം കുടിച്ചിരുന്നു , ആ സമയത്ത് അയാളെ കാണുന്നത് നമ്മെ ഭയപ്പെടുത്തും , ആ കണ്ണുകള്‍ അനന്തതയിലേക്ക് നോക്കി ങ്ങ് ഹും ങ്ങ് ഹും എന്ന് കിതയ്ക്കും .
 
ഗ്രാമത്തില്‍ നിന്ന് മാത്രമല്ല അന്യ നാട്ടില്‍ നിന്നും ആളുകള്‍ തങ്ങളുടെ പ്രശ്ന പരിഹാരത്തിന് ചങ്കരന്റെ വീട്ടില്‍ വന്നിരുന്നു . പ്രേത ബാധയകറ്റാനും , തങ്ങളുടെ നഷ്ട്ടപ്പെട്ട സ്വര്‍ണ്ണ മാല ആര് കട്ട് കൊണ്ട് പോയി എന്നറിയാനും , അന്യ സ്ത്രീകളുടെ വലയില്‍ നിന്ന് തങ്ങളുടെ ഭര്‍ത്താക്കന്മാരെ മോചിപ്പിക്കാനും , തങ്ങളുടെ കുട്ടികള്‍ക്ക് അടിക്കടിയുണ്ടാവുന്ന അസുഖങ്ങള്‍ ആര് കൂടോത്രം ചെയ്തിട്ടാണ് എന്നറിയാനും അങ്ങനെ ഒട്ടേറെ പ്രശ്നങ്ങളുടെ നിവര്ത്തിക്കാണ് ആളുകള്‍ ചങ്കരന്റെയടുത്തു പോയിരുന്നത് .

പാടത്തിനക്കരെയാണ് ചങ്കരന്റെ വീട് . പാടം കടന്ന് ചെന്നാല്‍ കാണുന്ന ചെറിയ തോട് അതിനപ്പുറമാണ് ആ വീട് . എപ്പോഴും തണല്‍ വീണു കിടക്കുന്ന ഒരു മരക്കാവിനുള്ളിലാണ് ആ വീട്. മുറ്റത്തിന് ചുറ്റും ചെമ്പരത്തി പൂവുകളും തുളസിയും ഉണ്ടായിരുന്നു .മുറ്റത്ത്‌ മെഴുകിയ ചാണകത്തിന്റെ മണം അവിടെ എപ്പോഴും ഉണ്ടാവും . ചന്ദനത്തിന്റെയും കര്പ്പൂരത്തിന്റെയും പൂജാ വസ്തുക്കളുടെയും മണവും ആ അന്തരീക്ഷത്തില്‍ നിറഞ്ഞു നില്‍ക്കും . ആ തൊടിയുടെ വടക്കേ ഭാഗത്തുള്ള ഒരു പ്ലാവിന്റെ ചുവട്ടില്‍ കറുത്ത നിറത്തില്‍ ഒരു കല്പ്രതിമയുണ്ട് . അതാണയാളുടെ ആരാധനാ മൂര്‍ത്തി .‍ അതിന്റെ മുന്നില്‍ എപ്പോഴും ചിരട്ടയില്‍ നിറച്ച് വെച്ച കള്ളുണ്ടാവും . മഞ്ഞളിന്റെയും അരിയുടെയും പൊടി അവിടെ വിതറിയിട്ടുണ്ടാവും .ഒരു കല്‍വിളക്കും അതില്‍ കരിയുടെ പാടുകളും. കത്തിത്തീര്‍ന്ന തിരിയുടെ അവശിഷ്ട്ടങ്ങളും ‍. ഉഗ്ര വിഷമുള്ള സര്‍പ്പങ്ങള്‍ ആ മാളങ്ങളില്‍‍ ഉണ്ടത്രേ .
തമിഴന്റെ കൂടെ ഒളിച്ചോടിപ്പോയ ചന്ദ്രിക നല്ല സുന്ദരിയായിരുന്നു . അവള്‍ കോളേജില്‍ പോയി വരുമ്പോള്‍ ബസ്സിറങ്ങുന്ന കവലയില്‍ ചെറുപ്പക്കാര്‍ അവളുടെ ശ്രദ്ധയാകര്ഷിക്കാന്‍ ഷര്‍ട്ടിന്റെ ബട്ടന്‍സുകള്‍ അഴിച്ചിടുകയും സിഗരറ്റ് വലിക്കുകയും ഉച്ചത്തില്‍ പാട്ട് പാടുകയും ചെയ്തിരുന്നു. അവളുടെ ഒരു ചിരി കിട്ടിയാല്‍ ലോട്ടറിയടിച്ച സന്തോഷമായിരുന്നു ചെറുപ്പക്കാര്‍ക്ക്. ആ സുന്ദരി എങ്ങനെ കറുത്ത് തടിച്ച് ചുവന്ന കണ്ണുള്ള ഒരു അണ്ണാച്ചി യെ ഇഷ്ട്ടപ്പെട്ടു ? പ്രേമത്തിന് കണ്ണില്ല എന്നതെത്ര ശരി.
രണ്ടു കൊല്ലം മുന്‍പാണ് ചങ്കരന്റെ മൂത്ത മകന്‍ രഘു ആത്മഹത്യ ചെയ്തത് .കാരണം എന്താണെന്ന് ആര്‍ക്കുമറിയില്ലായിരുന്നു . ചങ്കരന്‍ മണ്കുടത്തില്‍ കുഴിച്ചിട്ടിരിക്കുന്ന പൈസ കട്ടെടുത്തതിന് ചങ്കരന്‍ അവനെ കുറെ അടിച്ചെന്നും , അതല്ല അയാള്‍ ഇഷ്ട്ടപ്പെട്ടിരുന്ന ഒരു പെണ്‍കുട്ടി വേറെ കല്ല്യാണം കഴിച്ചു പോയതിലുള്ള സങ്കടം കൊണ്ടാണെന്നും അങ്ങാടിയില്‍ സംസാരം ഉണ്ടായിരുന്നു.
ഇപ്പോള്‍ മകളുടെ ഈ ഒളിച്ചോട്ടം നാട്ടില്‍ ആകെ പാട്ടായിക്കഴിഞ്ഞു . കവലയിലെ ചായക്കടയില്‍ ആളുകള്‍ ചര്‍ച്ച ചെയ്തു . അയാളുടെ മന്ത്രവാദത്തില്‍ വിശ്വാസമില്ലാത്തവര്‍ കളിയാക്കി . അവര്‍ പറഞ്ഞു "അന്യരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നയാള്‍ സ്വന്തം മകള്‍ എവിടെയുണ്ടെന്ന് മഷിയിട്ടു നോക്കട്ടെ" .
ചങ്കരന്‍ പിന്നീട് മന്ത്രവാദം നിര്‍ത്തി. അയാളുടെയടുത്തു സഹായത്തിനു ചെല്ലുന്നവരെ അയാള്‍ മടക്കിയയച്ചു .ക്രമേണ ആ മുറ്റവും വീടും ശൂന്യമായി .
 
കാലം അവിരാമം യാത്ര തുടര്‍ന്നു . ഒരു അര്‍ദ്ധ രാത്രിയില്‍ അയാള്‍ ചര്ദ്ധിച്ചു , പിന്നെ ചര്ദ്ധിച്ചത് ചോരയായിരുന്നു . ഒരു ചോരക്കളം അയാളുടെ മുന്‍പില്‍ ഉണ്ടായി , നാട്ടുകാര്‍ അയാളെ ആശുപത്രിയില്‍ കൊണ്ട് പോയി . പിന്നീടും അയാള്‍ രക്തം ചര്ദ്ധിച്ചു , അതില്‍ ചെറിയ ചെറിയ മാംസക്കഷ്ണങ്ങളും ഉണ്ടായിരുന്നു . ഡോക്കറ്റര്മാര്‍ക്കും കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല അയാളുടെ യഥാര്‍ത്ഥ രോഗം . അവസാനം അയാള്‍ മരണത്തിനു കീഴടങ്ങി.
അയാളുടെ മൃതദേഹം തൊടിയുടെ തെക്കേ ഭാഗത്ത്‌ അടക്കം ചെയ്തു . വടക്കേ ഭാഗത്തെ പ്ലാവിന്‍ ചുവട്ടിലെ മൂര്‍ത്തി ആരെയോ കാത്തു നിന്നു , പാമ്പുകള്‍ മാളത്തിനു പുറത്തേക്കു തല നീട്ടി നോക്കി. അപ്പോള്‍ തെക്ക് നിന്ന് ഒരു കാറ്റ് വീശി അത് കുഴിമാടത്തെയും ,മൂര്ത്തിയെയും കടന്ന് പോയി....

നവംബർ 20, 2012

ഒരു ബ്ലാക്ക് ആന്‍ഡ്‌ വൈറ്റ് ചിത്രം

മെറ്റല്‍ പറിഞ്ഞു പോയ കുണ്ടും കുഴികളും ഉള്ള ഒരു റോഡ്‌ , അതിലൂടെ ആകെ നാലോ അഞ്ചോ ബസ്സുകള്‍. 2 എണ്ണം പാലക്കാട് നിന്നും ഒന്ന് പട്ടാമ്പിയില്‍ നിന്നും മറ്റൊന്ന് കോഴിക്കോട്ടു നിന്നും. ഒന്ന് രണ്ടു മണിക്കൂര്‍ മുന്‍പ് തന്നെ ചുറ്റുവട്ടത് നിന്നുള്ളവര്‍ കോട്ടപ്പള്ളയില്‍ വരും, ബസ്സ്‌ കയറാന്‍.
റോഡരികിലെ ആ കെട്ടിടത്തിന്റെ പടിഞ്ഞാറേ തലയ്ക്കല്‍ കുഞ്ഞാണി കാക്കാന്റെ തുണി പീടിക, ഒന്ന് രണ്ടു തുന്നല്‍ക്കാര്‍ മെഷീനില്‍ തൈച്ച് ക്കൊണ്ടിരിക്കുന്നു. കടയ്ക്കുള്ളില്‍ ഷെല്‍ഫില്‍ വിവിധ നിറങ്ങളില്‍ ഉള്ള തുണിത്തരങ്ങള്‍ മടക്കി വെച്ചിരിക്കുന്നു.
അതിനപ്പുറത്ത് പോസ്റ്റ്‌ ഓഫീസ് .പുറത്തൊരു ചുവന്ന കത്ത് പെട്ടി. ഉള്ളില്‍ ഒരു മേശയും അതിന്മേല്‍ കുറച്ച് കടലാസ്സുകളും സീലുകളും. കാക്കി നിറമുള്ള മെയില്‍ ബാഗ് പിന്നില്‍ ഉണ്ട്. മെയില്‍ വന്നാല്‍ പിന്നെ കത്തില്‍ സീല്‍ അടിക്കുന്നതിന്റെ ടാക് ടാക് ശബ്ദം.
അതിനപ്പുറത്ത് തട്ടാന്‍ പൊന്നുവും സഹോദരന്മാരും , തറയില്‍ ഇരുന്ന്‌ മുന്നിലുള്ള പത്രത്തിലെ ഉമിതീയില്‍ ഊതി കാച്ചുന്ന പൊന്ന്. അതെടുത്തു ചെറിയ ചുറ്റിക കൊണ്ട് അടിച്ചു പരത്തി , വളയും മാലയും മോതിരങ്ങളും ഉണ്ടാക്കുന്ന പൊന്നുവും സഹോദരരും. എപ്പോഴും ചിരിക്കുന്ന മുഖമായിരുന്നു അവര്‍ക്ക്.
അതിനപ്പുറം ഒസ്സാന്‍ യൂസുഫ് കാക്കാന്റെ ബാര്‍ബര്‍ ഷോപ്പ് ,അവിടെ രാജേഷ്‌ഖന്നയുടെയും അമിതാബ് ബച്ചന്റെയും ഹിപ്പി മുടിയുള്ള ഫോട്ടോകള്‍.
പിന്നിലെ ബെഞ്ചില്‍ പത്രങ്ങളും സിനിമ വാരികകളും. സ്ഥലത്തെ അന്നത്തെ യുവാക്കള്‍ ഇടയ്ക്ക് അവിടെ കയറി വന്നു
യൂസുഫ് കാക്കനോട് കുശലം പറയുകയും, തങ്ങളുടെ മുടി ചീകുകയും , മുഖത്ത് പൌഡര്‍ ഇടുകയും ചെയ്യുന്നു. കൌമാരക്കാര്‍ സിനിമ വാരികയിലെ സുന്ദരികളുടെ ചിത്രം ആസ്വദിക്കുന്നു.
അപ്പുറത്ത് അബൂബക്കെര്‍
കാക്കാന്റെ സൈക്കിള്‍ ഷോപ്പ് . mud ഗാര്‍ഡും ചെയിന്‍ കവറും , pedalum ഇല്ലാത്ത സൈക്കിളുകള്‍, ആണ്‍കുട്ടികള്‍ക്ക് കയ്യില്‍ കാശ് ഉണ്ടായാല്‍ ആകെയുള്ളൊരു ലക്‌ഷ്യം സൈക്കിള്‍ എടുക്കുകയാണ്. അര മണിക്കൂര്‍ പതിനഞ്ചു പൈസ ഒരു മണിക്കൂര്‍ ഇരു പതഞ്ചു പൈസ. ഇപ്പോഴത്തെ ഗ്രൌണ്ട് ന്റെ വടക്ക് ഭാഗത്താണ് സൈകില്‍ പ്രക്ടീസിംഗ്.
ഏറ്റവും ഒടുവില്‍ സെന്റ്‌ മൌലവിയുടെ പെട്ടിക്കടയും. അവിടെ മിട്ടായിയും മോരും വെള്ളവും ഒക്കെ കിട്ടും. പിന്നെ ഒരു ചില്ല് പെട്ടിയില്‍ സെന്റും. ഇഷ്ടപ്പെട്ടവര്‍ക്ക് മൗലവി ഒരു പഞ്ഞിയില്‍ ഇത്തിരി അത്തര്‍ മുക്കി ഷര്‍ട്ടില്‍ തേച്ചു തരും.
സൈതലവി ഹാജിയുടെ കെട്ടിടത്തില്‍ കര്‍ണാടകത്തില്‍ നിന്ന് വന്ന ഒരു തുണി കച്ചവടക്കാരന്‍ ഉണ്ടായിരുന്നു അയാള്‍ക്ക്‌ കയ്യിന്മേല്‍ 6 വിരലുകള്‍ ഉണ്ടായിരുന്നു . അതിനപ്പുറത്ത് സൈദാലി കാക്കാന്റെ തുന്നല്‍ കട. മുന്‍പില്‍ സൈതലവിയുടെ ഹോട്ടല്‍. അവിടെ നിന്ന് മുഹമ്മദ്‌ റാഫിയുടെ ഗാനങ്ങള്‍ ഒഴുകി വരുന്നു. ഓ ദുനിയാ കേ.... രഖ് വാലേ....
പാട്ടിന്റെ താളത്തിന് ഭംഗം വരുത്തി പൊട്ടന്റെ ത ...ത .. ത എന്ന ശബ്ദം. അയാള് അവിടുത്തെ പ്രധാന വെള്ളം കോരല്‍ കാരന്‍ ആയിരുന്നു.
പത്തു മണിയോടെ മാത്രമേ അങ്ങാടി സജീവമാവൂ. വെള്ളിയാഴ്ച ചന്ത ദിവസം കുറേ ആളുകള്‍ കൂടും. അലനല്ലൂരില്‍ നിന്നും പച്ചക്കറിക്കാരും മീന്‍ കച്ചവടക്കാരും, കുട നന്നാക്കല്‍, ചെരുപ്പുകുത്തികള്‍ ഒക്കെ വരും. പച്ചക്കറിക്കാരന്‍ ഹംസാക്ക, ഉണക്ക മീന്‍ കൊണ്ട് മമ്മത് കാക്ക , ചക്ളിയന്‍ രാജന്‍ എന്നിവരൊക്കെ അതിന്റെ ഭാഗമാവും. ഇടയ്ക്ക് വേങ്ങൂര്‍ നിന്നും വരുന്ന ഒറ്റക്കള്ളന്‍ കാക്കയും വരും. വെളുത്ത പോളിസ്റെര്‍ ഷര്‍ട്ടും പാന്റും ഒക്കെ ഇട്ടു തലയില്‍ ഒരു തൊപ്പിയും വെച്ചു ഉറക്കെ സംസാരിക്കുന്ന ഒരാള്‍. അയാളുടെ കയ്യില്‍ ഞങ്ങള്‍ "മക്കവും മദീനവും" എന്ന് വിളിച്ചിരുന്ന 3 ഡി വ്യൂവറും ഉണ്ടാവും. അതിന്റെ രംഗങ്ങള്‍ അദ്ദേഹം വിവരിക്കും , ഇപ്പൊ ഇങ്ങള്‍ കാണുന്നത് ഹജറുല്‍ അസ്വ ദ്. ഇതാണ് സഫാ മര്‍വ നടത്തം. ....എന്നിങ്ങനെ .
വൈകുന്നേരത്തോടെ പണിയും കഴിഞ്ഞു അന്തി കള്ളും അകത്താക്കി പാട്ട് പാടുകയും കോപ്രായങ്ങള്‍ കാറുകയും ചെയ്യുന്ന ചെറുമക്കള്‍.
അത് കണ്ടു ചിരിക്കുന്ന ആളുകള്‍. വല്ലപ്പോഴും ഒരു കാര്‍ വന്നാല്‍ കുട്ടികള്‍ അതിനെ പൊതിയും, തൊട്ടു തലോടി നില്‍ക്കും. ചിലപ്പോള്‍ കാറിന്റെ ഉടമസ്ഥര്‍ 'മാറിം കുട്ട്യേളെ ' എന്ന് ചീത്ത പറയും. പിന്നെ ആ കാര്‍ ഓടിപ്പോകുന്നതു കൌതുകത്തോടെ നോക്കി നില്‍ക്കും. (1977 നു മുന്‍പത്തെ കൊട്ടപ്പള്ളയുടെ ഒരു നേര്ചിത്രമാണ് മുകളില്‍ വിവരിച്ചത് )

നവംബർ 16, 2012

ഹെയര്‍ഡൈ

"എടാ രവീ,  എന്ത് രസമാടാ നിന്റെ മുടി ! എന്തൊരു ഇടതൂര്‍ന്ന കറുത്ത മുടി ! വെറുതെയല്ല  ഫസ്റ്റ് ഇയറിലെ വെളുത്ത ആ കണ്ണടക്കാരി ബസ്സില്‍ നിന്ന് പിന്നിലേക്ക്‌ തിരിഞ്ഞു നോക്കുന്നത് . എനിക്കൊന്നും മനസ്സിലാവില്ലാന്ന് കരുത്യോ നീയ് ? അതിന് നിന്റെയീ അണ്‍ റൊമാന്റിക് ആയ ഭാവം കണ്ടാല്‍ ഏതെങ്കിലും പെണ്ണ് നിന്നോട് സംസാരിക്ക്വോ ?ഏതു നേരവും അനന്തതയിലേക്ക് നോക്കിയിരുന്നു ചിന്താലോകത്തു വ്യവഹരിക്കുന്ന ബുദ്ധി ജീവി വര്‍ഗ്ഗമാണല്ലോ നീയൊക്കെ."
ബഷീര്‍ പറയുന്നതിലും കാര്യമുണ്ട് , താന്‍ അവനോടല്ലാതെ അധികമാരോടും ഇടപഴകാത്ത പ്രകൃതമാണ് .വീട്ടില്‍ ചെന്നാല്‍ അമ്മയെന്തെങ്കിലും ചോദിച്ചാല്‍ മൂളലില്‍ ഒതുക്കുന്ന ഉത്തരങ്ങള്‍ .അച്ഛന്‍ വെള്ളിയാഴ്ച വരുമ്പോള്‍ പഠനത്തെ കുറിച്ച് ചോദിക്കുമ്പോഴും അങ്ങനെതന്നെ. അച്ഛന്‍ വന്നു മുറിയാകെ ഒന്ന് നോക്കി ഒന്ന് മൂളുക മാത്രം ചെയ്യും.
ഭക്ഷണം കഴിക്കുമ്പോള്‍ അമ്മ അടുത്ത് വന്നു ചോദിച്ചു 
 നീയ്ന്താ രവ്യേ നെന്റെ മുടീം താടീം വെട്ടാണ്ടെ നടക്ക് ണൂ , കണ്ടിട്ട് ഭ്രാന്തന്മാര്യെന്തിണ്ട്.
"വെട്ടണം"   അത് പറഞ്ഞയാള്‍ കൈ കഴുകന്‍ എണീറ്റു . മുറിയില്‍ പോയി കണ്ണാടിയില്‍ നോക്കി , അമ്മ പറയുന്നതില്‍ കാര്യമുണ്ട് . നാളെത്തന്നെ വെട്ടണം. അയാള്‍ മനസ്സില്‍ കരുതി.
പിറ്റേന്ന് ബാര്‍ബര്‍ രാമകൃഷ്ണന്റെ കടയില്‍ ചെന്നപ്പോള്‍ കസേര ഒഴിവില്ല . കയറേണ്ടിയിരുന്നില്ല , ഇനി മുടിവെട്ടിക്കൊണ്ടിരിക്കുന്നയാള്‍ ‍ എണീ ക്കണം .അയാള്‍ സിനിമ  വാരിക എടുത്തു പേജുകള്‍ മറിച്ചു നോക്കി. അപ്പുറത്ത് സ്കൂള്‍ കുട്ടികള്‍ ക്രൈം വാരിക വായിച്ചു കൊണ്ടിരിക്കുന്നു .
"കുട്ട്യേളെ , അത് വായിച്ചു കഴിഞ്ഞൂച്ചാ ‍  ആ കണ്ണാടീടെ പിന്നില്‍ വെക്കണം ട്ടോ " - രാമകൃഷ്ണന്‍ കുട്ടികളോട് പറഞ്ഞു .
രാമകൃഷ്ണന്‍ കസേരയിലുള്ള ഇരയെ "വധിച്ചു" കൊണ്ടേ ഇരിക്കുകയാണ് , അയാള്‍ സംസാരിക്കുമ്പോള്‍ അയാളുടെ ഒട്ടിയ  കവിളുകള്‍  കൂടുതല്‍ ഒട്ടുന്ന പോലെ . അയാളുടെ  കുരുവിക്കൂട് സ്റ്റൈല്‍ മുടി ഒരു സ്പ്രിംഗ് പോലെ ആടുന്നുണ്ട്. ആണവക്കരാറും അമേരിക്കയുടെ സാമ്രാജ്യത്വവു മാണ് ഇന്നത്തെ രാമകൃഷ്ണന്റെ വിഷയം. കസേരിലെ ആള്‍ മൂളുന്നുണ്ട്.
രവിയുടെ മുടി വെട്ടുമ്പോള്‍ രാമകൃഷ്ണന്‍ ചിരി ച്ച്  കൊണ്ട് പറഞ്ഞു " കുട്ടീടെ മുടി വെട്ട്യാ അഞ്ചു റു പ്പ്യ ഏറെ തരണം , ന്റെ കത്രി ഓടില്ല , അത്ര എടതൂര്‍ ന്നതല്ലേ . രവി ചിരിച്ചു .
"അല്ല കുട്ട്യേ ഈ ആഴ്ച അച്ഛന്‍ വന്നില്ലേ ? വന്നാല്‍ എന്റടുത്തു വന്നു ഷേവ് ചെയ്യലുണ്ട് , ഈയാഴ്ച കണ്ടില്ല . അടുത്തേക്കെങ്ങോട്ടെങ്കിലും ട്രാന്‍സ്ഫര്‍ കിട്ടില്ലേ ? .
രവി അതിനുത്തരം ഒന്നും പറഞ്ഞില്ല.
"എന്താ മന്ഷ്യാ  നിങ്ങള്‍ കണ്ണാടീടെ മുന്‍പില്‍ നിന്ന് സ്വപ്നം കാണ്.. ണേ" . ഭാര്യയുടെ വിളി അയാളെ ചിന്തയില്‍ നിന്നുണര്‍ത്തി . അയാള്‍ കണ്ണാടിയില്‍ നോക്കി .മുക്കാല്‍ ഭാഗം കഷണ്ടി കയറിയ തന്റെ തല, ബാക്കിയുള്ള മുടി മിക്കവാറും നരച്ചിരിക്കുന്നു . അയാള്‍ ഹെയര്‍ ഡൈ യും ബ്രഷും കയ്യിലെടുത്തു . യൌവ്വനം മാത്രം ആവശ്യപ്പെടുന്ന ഈ മത്സരത്തിന്റെ ലോകത്ത് നരച്ച തലകള്‍ക്ക് സ്ഥാനമില്ല .

അസ്തമയം

"നമ്മക്കിന്ന് എടമലേ കേറി അസ്തമയം കാണാ ..ച്ചാ" - അരുണും അശ്വതിയും അത് പറഞ്ഞപ്പോള് അയാള്‍ക്ക്‌ ‍ നിരസിക്കാന്‍ കഴിഞ്ഞില്ല. ഇനി അടുത്തൊന്നും അവരുടെ ആഗ്രഹങ്ങള്‍ സാധിച്ചു കൊടുക്കാന്‍ കഴിയില്ല .ഒരു മാസത്തെ അവധി ഇന്ന് രാത്രി കൊണ്ട് തീരുകയാണ്. ഈ അവധിക്കു വരുമ്പോള്‍ മലമ്പുഴയില് കൊണ്ട് പോകാം എന്ന് ഫോണ്‍ ചെയ്യുമ്പോള്‍ അവര്‍ക്ക് വാക്ക് കൊടുത്തിരുന്നു . ഓരോ തിരക്ക് കാരണം ഒന്നും നടന്നില്ല .‍ നാളെ ഈ നേരം മണല്‍ നാട്ടിലെ ആ മഹാ നഗരത്തിലാവും താന്‍. . ഇതും കൂടി സാധിപ്പിച്ചു കൊടുത്തില്ലെങ്കില്‍ അവിടെ ചെന്നാല്‍ അതിന്റെ കുറ്റബോധവും ഉണ്ടാവും.അങ്ങനെയാണ് അയാളും ഭാര്യയും രണ്ടു കുട്ടികളും കൂടി എടമലയില്‍ കയറുന്നത്
 
അസ്തമയത്തിന് കുറച്ചു കൂടി സമയമുണ്ട് . പടിഞ്ഞാറേ ചക്രവാളം കുങ്കുമ വര്‍ണം പൂശിയിരിക്കുന്നു. താഴെ നെല്‍പ്പാടങ്ങള്‍ ഭൂപടത്തിലെ അതിരുകള്‍ പോലെ കാണപ്പെട്ടു. അമ്പലപ്പറമ്പില്‍ മേയുന്ന പശുക്കള്‍, അതിനപ്പുറത്ത് പുളിയം തോട് വളഞ്ഞു പുളഞ്ഞൊഴുകുന്നു.കുട്ടികള്‍ അവുലിയ പാപ്പന്റെ കിണറിനപ്പുറം ഒരു പൂമ്പാറ്റയെ പിടിക്കാന്‍ ശ്രമിച്ചു. അയാളും ഭാര്യയും അവിടെയിരുന്നു. മേലാറ്റൂര്‍ ഓട്ടു കമ്പനിയുടെ പുകക്കുഴല്‍ അങ്ങ് ദൂരെക്കാണാം. അവിടേക്ക് ചൂണ്ടിക്കൊണ്ട് അയാള്‍ ഭാര്യയോടു പറഞ്ഞു :
 
"സന്ധ്യേ , ആ പുകക്കുഴലും കഴിഞ്ഞു കുറെ പോയാല്‍ കോഴിക്കോട് എയര്‍ പോര്‍ട്ട്‌ ആയി ,  അവിടുന്ന് നേരെ.............."
 
"ഉണ്ണ്യേട്ടാ , ഒരു വീടെങ്കിലും ആയിരുന്നെങ്കില്‍ പോണ്ടാന്ന്‍ ചാല്‍ മത്യായിരുന്നു  , ഇനി രണ്ട് കൊല്ലമെങ്കിലും കഴ്യാതെ ഒന്ന് കാണാന്‍ കഴില്ല്യല്ലോ  " വിഷമത്തോടെ സന്ധ്യ പറഞ്ഞു 
 
അയാള്‍ അവളുടെ മുഖത്തേക്ക് നിസ്സഹായനായി നോക്കി , അവളുടെ കവിളിലൂടെ കണ്ണീര്‍ ചാലിട്ടിരിക്കുന്നു , അസ്തമയ സൂര്യന്റെ രശ്മികള്‍ അതില്‍ തട്ടി സ്വര്‍ണ നിറം ആയിരിക്കുന്നു .അയാള്‍ അവളെ ആശ്വസിപ്പിച്ചില്ല, കരയട്ടെ കുറെ കരഞ്ഞ് സങ്കടം തീരട്ടെ , അയാള്‍ മനസ്സില്‍ കരുതി . അവളുടെ സ്വര്‍ണ നിറമുള്ള കണ്ണീര്‍ അവുലിയ പാപ്പാന്റെ കിണറ്റിനു മുകളിലുള്ള ഒരു കല്ലില്‍ വീണു , അപ്പോള്‍ അതിനുള്ളില്‍ നിന്നും ഒരു പാട് തേങ്ങലുകള്‍ കേള്‍ക്കുന്ന പോലെ അയാള്‍ക്ക്‌ തോന്നി. സൂര്യന്‍ അസ്തമിച്ചു കഴിഞ്ഞു , ഭൂമിയില്‍ ഇരുട്ട് മൂടി , ആ ഇരുട്ട് അവരെയും വിഴുങ്ങി, ഉള്ളില്  ഒരു പാട് ഇരുട്ടും ഒരു കടല്‍ നിറയെ കണ്ണീരുമായി അവര്‍ മലയിറങ്ങി .