വായനക്കാര്‍

നവംബർ 16, 2012

ഹെയര്‍ഡൈ

"എടാ രവീ,  എന്ത് രസമാടാ നിന്റെ മുടി ! എന്തൊരു ഇടതൂര്‍ന്ന കറുത്ത മുടി ! വെറുതെയല്ല  ഫസ്റ്റ് ഇയറിലെ വെളുത്ത ആ കണ്ണടക്കാരി ബസ്സില്‍ നിന്ന് പിന്നിലേക്ക്‌ തിരിഞ്ഞു നോക്കുന്നത് . എനിക്കൊന്നും മനസ്സിലാവില്ലാന്ന് കരുത്യോ നീയ് ? അതിന് നിന്റെയീ അണ്‍ റൊമാന്റിക് ആയ ഭാവം കണ്ടാല്‍ ഏതെങ്കിലും പെണ്ണ് നിന്നോട് സംസാരിക്ക്വോ ?ഏതു നേരവും അനന്തതയിലേക്ക് നോക്കിയിരുന്നു ചിന്താലോകത്തു വ്യവഹരിക്കുന്ന ബുദ്ധി ജീവി വര്‍ഗ്ഗമാണല്ലോ നീയൊക്കെ."
ബഷീര്‍ പറയുന്നതിലും കാര്യമുണ്ട് , താന്‍ അവനോടല്ലാതെ അധികമാരോടും ഇടപഴകാത്ത പ്രകൃതമാണ് .വീട്ടില്‍ ചെന്നാല്‍ അമ്മയെന്തെങ്കിലും ചോദിച്ചാല്‍ മൂളലില്‍ ഒതുക്കുന്ന ഉത്തരങ്ങള്‍ .അച്ഛന്‍ വെള്ളിയാഴ്ച വരുമ്പോള്‍ പഠനത്തെ കുറിച്ച് ചോദിക്കുമ്പോഴും അങ്ങനെതന്നെ. അച്ഛന്‍ വന്നു മുറിയാകെ ഒന്ന് നോക്കി ഒന്ന് മൂളുക മാത്രം ചെയ്യും.
ഭക്ഷണം കഴിക്കുമ്പോള്‍ അമ്മ അടുത്ത് വന്നു ചോദിച്ചു 
 നീയ്ന്താ രവ്യേ നെന്റെ മുടീം താടീം വെട്ടാണ്ടെ നടക്ക് ണൂ , കണ്ടിട്ട് ഭ്രാന്തന്മാര്യെന്തിണ്ട്.
"വെട്ടണം"   അത് പറഞ്ഞയാള്‍ കൈ കഴുകന്‍ എണീറ്റു . മുറിയില്‍ പോയി കണ്ണാടിയില്‍ നോക്കി , അമ്മ പറയുന്നതില്‍ കാര്യമുണ്ട് . നാളെത്തന്നെ വെട്ടണം. അയാള്‍ മനസ്സില്‍ കരുതി.
പിറ്റേന്ന് ബാര്‍ബര്‍ രാമകൃഷ്ണന്റെ കടയില്‍ ചെന്നപ്പോള്‍ കസേര ഒഴിവില്ല . കയറേണ്ടിയിരുന്നില്ല , ഇനി മുടിവെട്ടിക്കൊണ്ടിരിക്കുന്നയാള്‍ ‍ എണീ ക്കണം .അയാള്‍ സിനിമ  വാരിക എടുത്തു പേജുകള്‍ മറിച്ചു നോക്കി. അപ്പുറത്ത് സ്കൂള്‍ കുട്ടികള്‍ ക്രൈം വാരിക വായിച്ചു കൊണ്ടിരിക്കുന്നു .
"കുട്ട്യേളെ , അത് വായിച്ചു കഴിഞ്ഞൂച്ചാ ‍  ആ കണ്ണാടീടെ പിന്നില്‍ വെക്കണം ട്ടോ " - രാമകൃഷ്ണന്‍ കുട്ടികളോട് പറഞ്ഞു .
രാമകൃഷ്ണന്‍ കസേരയിലുള്ള ഇരയെ "വധിച്ചു" കൊണ്ടേ ഇരിക്കുകയാണ് , അയാള്‍ സംസാരിക്കുമ്പോള്‍ അയാളുടെ ഒട്ടിയ  കവിളുകള്‍  കൂടുതല്‍ ഒട്ടുന്ന പോലെ . അയാളുടെ  കുരുവിക്കൂട് സ്റ്റൈല്‍ മുടി ഒരു സ്പ്രിംഗ് പോലെ ആടുന്നുണ്ട്. ആണവക്കരാറും അമേരിക്കയുടെ സാമ്രാജ്യത്വവു മാണ് ഇന്നത്തെ രാമകൃഷ്ണന്റെ വിഷയം. കസേരിലെ ആള്‍ മൂളുന്നുണ്ട്.
രവിയുടെ മുടി വെട്ടുമ്പോള്‍ രാമകൃഷ്ണന്‍ ചിരി ച്ച്  കൊണ്ട് പറഞ്ഞു " കുട്ടീടെ മുടി വെട്ട്യാ അഞ്ചു റു പ്പ്യ ഏറെ തരണം , ന്റെ കത്രി ഓടില്ല , അത്ര എടതൂര്‍ ന്നതല്ലേ . രവി ചിരിച്ചു .
"അല്ല കുട്ട്യേ ഈ ആഴ്ച അച്ഛന്‍ വന്നില്ലേ ? വന്നാല്‍ എന്റടുത്തു വന്നു ഷേവ് ചെയ്യലുണ്ട് , ഈയാഴ്ച കണ്ടില്ല . അടുത്തേക്കെങ്ങോട്ടെങ്കിലും ട്രാന്‍സ്ഫര്‍ കിട്ടില്ലേ ? .
രവി അതിനുത്തരം ഒന്നും പറഞ്ഞില്ല.
"എന്താ മന്ഷ്യാ  നിങ്ങള്‍ കണ്ണാടീടെ മുന്‍പില്‍ നിന്ന് സ്വപ്നം കാണ്.. ണേ" . ഭാര്യയുടെ വിളി അയാളെ ചിന്തയില്‍ നിന്നുണര്‍ത്തി . അയാള്‍ കണ്ണാടിയില്‍ നോക്കി .മുക്കാല്‍ ഭാഗം കഷണ്ടി കയറിയ തന്റെ തല, ബാക്കിയുള്ള മുടി മിക്കവാറും നരച്ചിരിക്കുന്നു . അയാള്‍ ഹെയര്‍ ഡൈ യും ബ്രഷും കയ്യിലെടുത്തു . യൌവ്വനം മാത്രം ആവശ്യപ്പെടുന്ന ഈ മത്സരത്തിന്റെ ലോകത്ത് നരച്ച തലകള്‍ക്ക് സ്ഥാനമില്ല .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ